2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

RCC യിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍

തിരുവനതപുരം റീജ്യണല്‍ കാന്‍സര്‍ സെന്റെറിലെ Paediatric Oncology ഡിപ്പാര്‍ട്മെന്റ്ടില്‍ നടത്തിയ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങറിന്റെ 100 ആം ദിവസാഘോഷം ടീവിയില്‍ കണ്ടു. തികച്ചും വ്യത്യസ്തവും ഹൃദ്യമായ ഒരു അനുഭവമായിരുന്നു അത്. കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയെത്തിയ കുഞ്ഞുങ്ങളും അവരുടെ രക്ഷാകര്‍ത്താക്കളും ഡോക്ടര്‍മാരും അടങ്ങുന്ന കാണികള്‍ക്ക്‌ മുന്നില്‍ നടത്തിയ കലാ പ്രകടനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. റേറ്റിംങും SMS വരുമാനവും മാത്രം നോക്കാതെ വല്ലപ്പോഴും ഇതുപോലുള്ള നല്ല കാര്യങ്ങളിലേക്കും ചാനലുകളുടെ ശ്രദ്ധ ചെല്ലുന്നുണ്ട് എന്നത് നല്ല കാര്യം.

മാരക രോഗങ്ങള്‍ക്ക് ഒരു ദിവസം അവധി കൊടുത്തു സ്റ്റാര്‍ സിങ്ങര്‍ താരങ്ങള്‍ക്കൊപ്പം അവിടത്തെ കുഞ്ഞുങ്ങളും രക്ഷിതാക്കളും ആടി പാടി. ഏഷ്യാനെറ്റിന്റെ അധികൃതര്‍ക്കും പരിപാടിയുടെ നിര്‍മാതാവിനും അഭിനന്ദനങ്ങള്‍.

2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

നൊമ്പരത്തിപ്പൂവ് - ഒരു തിരിച്ചു പോക്ക്

ഒരു പാടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ നൊമ്പരത്തിപ്പൂവ് എന്ന പദ്മരാജന്‍ ചിത്രം കണ്ടു. ഒരു പാട് പ്രതിഭകളുടെ കൂടിച്ചേരലുകള്‍ ഉള്ള ഒരു ചിത്രം. പദ്മരാജന്‍, മാധവി, മമ്മൂട്ടി, ജോണ്‍സന്‍ മാഷ് , ബ്ലെസി , ശാരി , മുരളി, ജഗതി തുടങ്ങിയ പ്രഗല്‍ഭരുടെ ഒരു വലിയ നിര തന്നെയാണ് ഈ ചിത്രത്തില്‍.

തുടക്കത്തില്‍ തന്നെ ഒരു പ്രത്യേകത കണ്ടത് ടൈറ്റില്‍ കാര്‍ഡില്‍ തന്നെയാണ്. നടീനടന്മാരുടെ പേരുകള്‍ കാണിക്കുമ്പോള്‍ ആദ്യം കാണിച്ചത് മാധവിയുടെ പേരാണ്. അതും മമ്മൂട്ടി അവിടെ നില്‍ക്കുമ്പോള്‍. സത്യത്തില്‍ മമ്മൂട്ടിക്ക് ഒരു സപ്പോര്‍ട്ടിംഗ് റോള്‍ മാത്രമേ ഉള്ളൂ ഈ ചിത്രത്തില്‍. ഇന്ന് സൂപ്പര്‍ മെഗാ സ്റ്റാര്‍ താരം ഇങ്ങനൊരു ചിത്രത്തില്‍ ഇങ്ങനെയൊരു റോളില്‍ നിന്ന് കൊടുക്കുമോ എന്ന് സംശയം. ഇതൊരു മാധവി ചിത്രം ആണ് മുഴുവനായും.

പത്മരാജന്‍ എന്ന അതുല്യ കലാകാരന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്കു എത്ര വലിയ നഷ്ടമാണ് വരുത്തിയത് എന്ന് ഇത് പോലുള്ള ചിത്രങ്ങള്‍ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുന്നത്. ജഗതിയുടെ വീട്ടുടമസ്ഥനും മുരളിയുടെ കുടിയനും സ്നേഹസമ്പന്നനുമായ ഭര്‍ത്താവും ബേബി സോണിയയുടെ ജിജിയും വളരെ മികച്ചു നിന്നു.

എല്ലാറ്റിനും ഒടുവില്‍ ക്ലൈമാക്സില്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ ഒരു പിടി കനല്‍ വാരിയിട്ടു നൊമ്പരപ്പെടുത്തി കളഞ്ഞു. ആകാശദൂതിനൊപ്പം നൊമ്പരത്തിപ്പൂവും മാധവിക്ക് മലയാളത്തിന്‍റെ ദുരന്ത നായിക എന്ന പട്ടം നല്‍കി.